ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.